2015, ഡിസംബർ 8, ചൊവ്വാഴ്ച

ഗോമാംസനിരോധനത്തിന്റെ വാദഗതികളില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശം വരെ ചൂണ്ടിക്കാട്ടി സംഘപരിവാരും, അവരുടെ ആശയഗതികള്‍ നടപ്പാക്കാന്‍ ഒരു പരിധിവരെ ദിഗ് വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസുകാരും മത്സരിക്കുന്ന കാലഘട്ടമാണ് മുന്നിലൂടെ കടന്നു പോകുന്നത്. അവിടെ ഉയരുന്ന ചര്‍ച്ചകളുടെ സ്വഭാവം ശ്രദ്ധിച്ചാല്‍ വളരെ അപകടം എന്നു പറയേണ്ടിവരും. കാരണം നിലപാട് അടിച്ചുറപ്പിക്കാനുള്ള ചില കോണുകളുടെ വ്യഗ്രത. അതു ചരിത്രവുമാണ്. എല്ലാ ഫാസിസ്റ്റ് സംഘടനകളും ചരിത്രത്തെ പുനര്‍വായിച്ച് അവരുടേതായ രീതിയില്‍ ഊട്ടി ഉറപ്പിക്കുക, ഇത്തരം ചര്‍ച്ചകളിലൂടെ ആണ്. അവിടെ എപ്പോഴും പരാമര്‍ശിക്കപ്പെടുക ചരിത്ര പുരുഷന്‍മാരും അവരുടെ വാക്കുകളും.

ഇത്തരം സാഹചര്യത്തിലാണു നവരാത്രി ആശംസയുമായി ബന്ധപ്പെട്ട് ഏതാനും സന്യാസ ശ്രേഷ്ഠന്‍മാരുമായി സംവദിക്കാന്‍ സാഹചര്യമുണ്ടായത്. അവര്‍ക്കു താല്‍പര്യമില്ലാതിരുന്ന വിഷയമായിട്ടും ഒരു മാധ്യമപ്രവര്‍ത്തകന്റെ കൗതുകത്തോടെ ചില ചോദ്യങ്ങള്‍ സംശയരൂപത്തില്‍ ഉന്നയിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഈ എഴുത്തിന്റെ തലക്കെട്ടിന് ആധാരം.

സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തികാട്ടി ഉദ്‌ഘോഷിക്കുന്ന രണ്ടു മഹദ് വ്യക്തികളാണ് സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരും. ഇരുവരും ഇവരുടെ പിന്തുടര്‍ച്ചക്കാരും സംഘപരിവാര്‍ വ്യവഹരിക്കുമ്പോലെ സസ്യാഹാരി അല്ല. ചരിത്രബോധത്തെ വക്രീകരിക്കാനുള്ള സംഘടിതശ്രമം എത്രമാത്രം ശോചനീയമാണെന്ന് ഞാന്‍ സംവദിച്ച സന്യാസശ്രേഷ്ഠന്‍മാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.

സ്വാമി വിവേകാനന്ദനിലേക്ക് എത്തുമുമ്പ് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതാവസ്ഥകളിലൂടെ….
പരമഹംസര്‍ സസ്യാഹാരിയേ അയിരുന്നില്ല. മത്സ്യം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വിഭവം. ശ്രീരാമകൃഷ്ണ മഠങ്ങളുടെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ എല്ലാ അന്തേവാസിയും മത്സ്യം ഉപയോഗിച്ചിരുന്നു. വ്യത്യസ്ത മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്ന മത്സ്യക്കുളങ്ങള്‍ ബേലൂര്‍ മഠത്തിന്റെ ഏറ്റവും ആകര്‍ഷണമായിരുന്നുവെന്നതും യാഥാര്‍ഥ്യം. ആശ്രമം സന്ദര്‍ശിച്ച് അവിടെ കുറച്ച് ദിവസം ചെലവഴിക്കുന്ന പല മതവിഭാഗക്കാര്‍ അവരുടെ ആഹാരരീതികള്‍ ഒരു മാറ്റവും ഇല്ലാതെ പിന്തുടര്‍ന്നിരുന്നുവെന്നും എന്നോട് സംസാരിച്ച സന്യാസി ശ്രേഷ്ഠന്‍മാര്‍ ഓര്‍മ പങ്കുവച്ചു. ഒരു തരത്തിലുള്ള വിലക്കും ശ്രീരാമകൃഷ്ണമഠം അവരുടെ അതിര്‍ത്തിക്കുള്ളില്‍ ആര്‍ക്കും ഏര്‍പ്പെടുത്തിയരുന്നില്ലെന്നും മഠത്തെ അടുത്തറിഞ്ഞവര്‍.

കൂടാതെ ബുദ്ധമതത്തിന്റെ അടിസ്ഥാന ശിലകളായ ടിബറ്റ്, തായലന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ ഇടങ്ങളില്‍ ്‌സന്യാസമഠങ്ങളില്‍ വ്യാപകമായി ബീഫ് അടക്കമുള്ള മാംസാഹാരവും മത്സ്യവും ഉപയോഗിച്ചിരുന്നതായും മൊഴി.

ഇനി സ്വാമി വിവേകാനന്ദനിലേക്ക്……
അദ്ദേഹത്തെ പരാമര്‍ശിക്കുമ്പോള്‍ നിലപാട് വ്യക്തിയധിഷ്ഠിതമാകാതിരിക്കാന്‍ ഉദാഹരണമായി രണ്ട് കാര്യങ്ങള്‍

” Only NonVegetarianism Can Make People Strong And Only A Nation Of Strong People Can Remain Independent.” : സ്വാമി വിവേകാനന്ദന്റെ മറുടപടിയില്‍നിന്ന് എന്തായിരുന്നു അദ്ദേഹത്തോട് ചോദിച്ച ചോദ്യമെന്ന് വ്യക്തം.

മറ്റൊന്ന് സ്വാമി വിവേകാനന്ദന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, അദ്ദേഹവുമായി നിരന്തരം അടുത്ത് പെരുമാറിയിരുന്ന റവ. ഡോ. ജോണ്‍ ഹന്റി ബാരോസ്. അമേരിക്കന്‍ പുരോഹിതനായിരുന്ന ഡോ. ജോണ്‍ ഹന്റി ബാരോസ്, 1893 ല്‍ ലോക മത പാര്‍ലമെന്റ് പ്രസിഡന്റായിരുന്നു. ലോക മത പാര്‍ലമെന്റില്‍ പങ്കെടുത്ത വിവേകാനന്ദന്‍ ബീഫ് അടക്കമുള്ള മാംസാഹാരം യഥേഷ്ടം ഉപയോഗിച്ചിരുന്നതായി ബാരോസിന്‍റെ നിരവധി കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. സംശയിമുള്ളവര്‍ ഡോ. ബാരോസിന്റെ 1897-കളിലെ കുറിപ്പുകളും ഡക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പഠിച്ചാല്‍ മതി. കൂടാതെ കന്യാകുമാരി പാറയിലെ തപസിന് ശേഷം സ്വാമി വിവേകാനന്ദനെ ശ്രുശ്രൂഷിച്ചത് അവിടത്തെ മത്സ്യത്തൊഴിലാളികളായിരുന്നു. അവരുടെ ആതിഥ്യം സ്വീകരിച്ച സ്വാമി മത്സ്യതൊ‍ഴിലാളികളുടെ ആഹാരനീഹാരാദികള്‍ യഥേഷ്ടം ഉപയോഗിച്ചെന്നും ചരിത്രം.

ദാദ്രി കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം ഏര്‍പ്പെടുത്തുന്നത് നല്ല കാര്യം; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രടപതിക്കു കത്തയയ്ക്കുന്നതും നല്ലകാര്യം; അതിനൊക്കെ വേണ്ടിയും,കൂടാതെ വിരുദ്ധ നിലപാടുകാരെ അടിച്ചൊതുക്കാനും ചരിത്രത്തെയും ചരിത്ര പുരുഷന്‍മാരേയും കൂട്ടുപിടിക്കുന്ന ശക്തികള്‍ ഇത്തരം ചരിത്രവസ്തുതകള്‍ കുറച്ചെങ്കിലും അറിയാന്‍ ശ്രമിക്കണം. രേഖകള്‍ പഠിക്കാന്‍ സമയമില്ലെങ്കില്‍ അതു പഠിച്ച സ്വാര്‍ത്ഥതയില്ലാത്ത സന്യാസിശ്രേഷ്ഠന്‍മാരുടെ വാക്കുകളെങ്കിലും ശ്രദ്ധിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ