2015 ഡിസംബർ 8, ചൊവ്വാഴ്ച


ശശികല ടീച്ചറും ഹനുമാന്‍സേനക്കാരും സമരചരിത്രം പഠിക്കേണ്ടത് എത്രമാത്രം ആവശ്യം, ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാകാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് ശശികല ടീച്ചര്‍ ഓര്‍ക്കുക:- എസ് വി പ്രദീപ് എ‍ഴുതുന്നു:- വിശദവായനയ്ക്ക് ചുവടെ
Read And Follow This Link Also
http://bit.ly/1I6ubcJ
ശശികല ടീച്ചറിനും അനുകൂലികൾക്കും ഹനുമാൻസേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകൾക്കും നല്ല നമസ്കാരം.പക്ഷേ നിങ്ങൾ ഓർക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി.
ഓൺലയ്ൻ പെൺവാണിഭം ശശികലടീച്ചറനുകൂലികൾക്കും സംഘികൾക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതിൽ ഉൾപ്പെട്ട ആരോപിതരുടെ എഫ് ബി പേജിൽ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങൾ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐ പി എസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി
ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്കാര സംരക്ഷണത്തിൻറെ മൊത്തക്കച്ചവടക്കാർ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചപ്പോൾ നൈസർഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആൺ പെൺ സൗഹൃദത്തിൻറെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാൻ നടത്തിയ അവകാശപ്പോരാട്ടം. അതിൽ പങ്കെടുത്തവർ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിൾ ചേർത്തപ്പോൾ പകുത്ത് നൽകിയത് ബൊഹീമിയൻ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്
പുരാണങ്ങളും അതാണ് ടീച്ചർജീ...
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങൾ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിൻറെ പ്രതീകങ്ങൾ. യാദവ കുലത്തിൽ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആൺ പെൺ വേർതിരിവ് രൂഢമൂലമാക്കിയപ്പോൾ സ്വാതന്ത്ര്യത്തിൻറെ, സൗഹൃദത്തിൻറെ, സംഗീതകാരനായി കൃഷ്ണൻ. ആ കൃഷ്ണനോട് ഐക്യദാർഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണൻമാരും പതിനായിരത്തെട്ടിലധികം രാധമാരും... കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ് എഫ് ഐ ക്കാരും ഡി വൈ എഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചർജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോൾ പോയി പണി നോക്കാൻ പറഞ്ഞ കൃഷ്ണൻമാരും രാധമാരും. ശിവസേനക്കാരൻറെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാർ കൃഷ്ണൻമാർ...
ബ്രാഹ്മണ്യം രജപുത്ര ഋതുമതികൾക്ക് മേൽ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയിൽ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കർണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചർജീ
കൂർത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നൽകിയ സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓർക്കുക.
രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തിൽ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരിൽ നിങ്ങൾ അവരെ കുരുശിൽ തറയ്ക്കാൻ വെമ്പുമ്പോൾ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഓർമ്മിപ്പിക്കുക കർത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐ പി എസ് നിങ്ങൾക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങൾ അവരിൽ കണ്ടതിനാൽ. മറ്റുളളവർക്ക് അങ്ങനെ ആകണമെന്നില്ലല്ലോടീച്ചർജീ.
വാണിഭം എന്നാൽ കൊടുക്കൽ വാങ്ങൽ. അത് സ്വർണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാൽ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധർമ്മം ടീച്ചർജീ??
നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിർണായക വാർത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ ക്രൈം ബീറ്റുകാർക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്കൂപ്പ് മസേജ് വന്നുവെങ്കിൽ അത് ചില്ലറകാര്യമാണോ ടീച്ചർജീ? വാണിഭ റയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തിൽ അതീവ രഹസ്യമാക്കുന്നതിന് പകരം സ്കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാൽ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാൻ സാധ്യത ഇല്ലേ ടീച്ചർജീ
ആഭ്യന്തരവകുപ്പിനെതിരായ വാർത്തയും അതിനെ ചെറുക്കാൻ അനുകൂല വാർത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോർട്ടർമാർക്ക് പോലീസിൽ നിന്നുതന്നെ മെസ്സേജാകുമ്പോൾ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകർന്നോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ ടീച്ചർജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാൽപത് വട്ടം അർദ്ധനഗ്ന ഫോട്ടോകൾക്കൊപ്പം വിവിധ ആംഗിളുകളിൽ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമൻറെ രാഷ്ട്രീയം എല്ലാവർക്കും അറിയുന്നതല്ലേ ടീച്ചർജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങൾ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകൾ പറയുന്നതിൽ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചർജീ?
താങ്കളുടെ ആൾക്കാർ വിശേഷിപ്പിക്കുന്ന മൂകാംബികാദാസൻറെ സർവ്വീസ് ചരിത്രത്തിൽ ദാസനെ സെൻസിറ്റീവ് പോസ്റ്റുകളിൽ നിയമിക്കരുതെന്ന് മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂർ വിജിലൻസ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങൾ ഒന്ന് പഠിക്കുക. ദാസൻറെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാർ എന്തിന് 4.11.2009 ൽ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകൾ അറിയുക ടീച്ചർജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകൾ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകൾ
പരസ്യപ്രതികരണം ഡി ജി പി വിലക്കിയിട്ടുളളപ്പോ പത്രസമ്മേളനം വിളിച്ചത് പോട്ടേ സ്വകാര്യചാനലുകളിൽ പ്രത്യേകിച്ച് അന്തിചർച്ചകളിൽ ദാസൻ കൃത്യമായി മണിക്കൂറുകൾ ലൈവിൽ പങ്കെടുത്തു. സർവ്വീസ് ചട്ടലംഘനത്തിന് ഡി ജി പി ക്കും മുകളിൽ ആരാണ് ഈ ദാസന് ധൈര്യമായത്?? എന്തിന് വേണ്ടി?? രാഹുൽ രശ്മി ചിഹ്നങ്ങൾ പഠിക്കുന്ന അതേ തീവ്രതയിൽ ജേക്കബ് തോമസിൻറെ അനുഭവ പശ്ചാത്തലത്തിൽ ദാസൻ ചിഹ്നങ്ങളും പഠിക്കാൻ പ്രാഥമിക രാഷ്ട്രീയ വിദ്യാഭ്യാസം ഇനിയും നേടിയിട്ടില്ലാത്ത അണികളെ ആഹ്വാനം ചെയ്യൂ ടീച്ചർജീ.
ഐ എസ് ആർ ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണൻമാരുടെ കണ്ണുനീർ ആവശ്യമുണ്ടോ ശശികലടീച്ചർ അനുകൂലികളേ....
പെണ്‍വാണിഭം തെറ്റാണ്..സമ്മതിച്ചു ഐജീ, പക്ഷേ, നിങ്ങള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും ചോദിക്കാനുണ്ട്...എന്താണ് ഇത്ര കോളിളക്കമുണ്ടാക്കാന്‍ സംഭവിച്ചത്?- എസ് വി പ്രദീപ് എഴുതുന്നു
Mr IG S. Sreejith,,,, താങ്കൾ ഓൺലയ്ൻ ഹീറോയിലെ സീറോ ആണോ......
ചുംബനസമര നേതാക്കളെ ഉൾപ്പെടുത്തി ഓൺലയ്ൻ പെൺവാണിഭ സംഘത്തെ അറസ്സറ്റ് ചെയ്ത് ഓൺലൈൻ ഹീറോ ആയിരിക്കുന്ന താങ്കളോട് ചില സംശയങ്ങൾ...
1. ഓൺലയ്ൻ പെൺവാണിഭത്തിനെതിരെ അതിശക്തമായ നടപടി ആവശ്യമാണ്. ഒരു തർക്കവുമില്ല. പക്ഷേ ഈ സംഘത്തിൽ ചുബനസമര നേതാക്കൾ ഉൾപ്പെട്ടതിനെകുറിച്ചുളള താങ്കളുടെ നിലപാപാടുകൾ വിശ്വാസ്യയോഗ്യമല്ല
2. താങ്കൾ പറയുന്ന നേതാക്കളുടെ ഇടപാടുകാർ ആരായിരുനു??? നേതാക്കൾ എവിടെ എങ്ങനെ എത്രനാൾ മറ്റൊരാളെ പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി??
ഒരു രാത്രി 50,000 മുതൽ 80,000 വരെ പണം ചിലവഴിക്കാൻ കഴിവുളള ആ "ചെറിയ വലിയ ഇടപാടുകാരിൽ" ഒരാളെപോലും താങ്കൾ എന്തുകൊണ്ട് നിയമത്തിൻറെ മുന്നിൽ കൊണ്ടുവന്നില്ല.??? ആ "ഇടപാടുകാർ" സാധാരണക്കാർ ആകാൻ സാധ്യത ഇല്ലല്ലോ Mr IG!!!!!!!!!
3. നേതാക്കളുടെ കുറ്റകൃത്യമായി താങ്കൾ അവതരിപ്പിക്കുന്നതിൽ എന്താണ് പോലീസിൻറെ "പുതിയ" കണ്ടെത്തലായുളളത്?
"KISS, SEX, LOVE, ITS LIBERTY OF INDIVIDUAL AND WE WANT FREEDOM BEYOND MORAL POLICING" ചുബനവും പ്രണയവും ലൈംഗികതയും വ്യക്തിയധിഷ്ഠിതം എന്നും അതിനായുളള അവകാശപ്പോരാട്ടമാണ് തങ്ങളുടേതെന്നും ഈ നേതാക്കൾ എല്ലാ വേദികളിലും പരസ്യമായി പറഞ്ഞിട്ടുളളതല്ലേ?? തങ്ങൾ മദ്യപിക്കുമെന്നും പുകവലിക്കുമെന്നും ലൈംഗികതയിൽ ഏർപ്പെടുമെന്നും അവർ എന്നും എല്ലാ വേദികളിലും പരസ്യമായി പറഞ്ഞിട്ടുളളതാണ്. അത് പോലീസിൻറെ കണ്ടെത്തലായി അവതരിപ്പിക്കുന്നത് എത്ര ആക്ഷേപഹാസ്യമാണ്!!!!!!!
4. ഇവിടെ പ്രധാനം പ്രലോഭിപ്പിച്ച് പ്രായപൂർത്തി ആകാത്തവരെ ലൈംഗികകച്ചവടത്തിന് ഉപയോഗിച്ച് പണം സമ്പാദിച്ചോ ഈ നേതാക്കൾ?? അങ്ങനെ ആണെങ്കിൽ ആരൊക്കെ എന്തെക്കെ പരാതി നൽകി..
5. 50,000 മുതൽ 80,000 വരെ നൽകി നേതാക്കളുമായി സല്ലപിച്ച ആ "വിശുദ്ധ പശുക്കൾ" ആരൊക്കെ???
6.നേതാക്കളെ കൂട്ടിച്ചേർത്തത് താങ്കളുടെമേൽ വീണ അഴിമതിയുടെയും അവിഹിത ബന്ധങ്ങളുടെ കറ കഴുകികളയാൻ താങ്കൾ നടത്തുന്ന "പോലീസ് ബുദ്ധി" അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത താങ്കൾക്കുണ്ട്. കാരണം താങ്കളുടെ റൗഫ് ബന്ധവും അനധികൃതസ്വത്ത് സമ്പാദനവും IG S. Gopinath ൻറെ താങ്കൾക്ക് എതിരായ റിപ്പോർട്ടും DGP താങ്കളെ സസ്പൻറ് ചെയ്തതും മലയാളി മറന്നിട്ടില്ല.
7. മീഡിയ ഫെയിം ലക്ഷ്യമല്ലെങ്കിൽ താങ്കൾ എന്തിനാണ് ആവേശം കയറി ചാനൽ ചർച്ചയിൽ പങ്കെടുത്തത്?? തെളിവുകൾ പിന്നെ എന്നു പറയുന്ന താങ്കൾ അവ കോടതിയിൽ സമർപ്പിക്കുക അല്ലേ വേണ്ടിയിരുന്നത്??? അപ്പോൾ എതിർപാർട്ടിക്കും അവകാശം നിഷേധിക്കപ്പടുമായിരുന്നില്ലല്ലോ. ഇപ്പോൾ താങ്കൾ വിളിച്ച്പറയുന്ന കഥകൾ മാത്രം കേൾക്കുന്നവർക്ക് അത് പുതിയതല്ലെങ്കിൽ കൂടി ആ ആരോപിതരുടെ ഒക്കത്തിരുന്ന കുഞ്ഞിൻറെ അവകാശവും ഓർമ്മവരുന്നുണ്ട് Mr IG.....
8. Sorry Mr.IG,,,, പോലീസിൻറെ "S" കത്തി നാടകവും മറ്റ് പല കുപ്രസിദ്ധ കളള തെളിവുകളും മലയാളികൾ മറന്നിട്ടില്ല. അതിനാൽ ആ നേതാക്കൾ വ്യത്യസ്തമായ ഒരു ധാരയ്ക്കായി പ്രവർത്തിക്കുന്നവരാകയാൽ അവരെ കുറിച്ചുളള കുറ്റം സംശയാതീതമാകേണ്ടതുണ്ട്. മൂന്നാം ലിംഗ അവകാശവും ലിംഗസമത്വവും കപടസദാചാരത്തിനപ്പുറംമുളള ലൈംഗിക സ്വാതന്ത്ര്യവും സ്വവർഗ ലൈംഗികതയും വിവാഹവും ലോകത്താകമാനം ചർച്ചയാകുന്ന ഘട്ടത്തിൽ അതിനായി വാദിക്കുന്നവർക്കെതിരെ കേസെടുക്കുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ പരസ്യമായി വാർത്താസമ്മേളനം വിളിക്കുമ്പോൾ ""നീതി"" ആ സംഹിത അതിൻറെ യഥാർത്ഥ അർത്ഥത്തിൽ ഉണ്ടാകേണ്ടതുണ്ട്..Mr. IG,,ഇവിടെ അങ്ങ് അതി ദയനീയമായി പരാജയപ്പെട്ടതിൽ ദുഖമുണ്ട്..
9. ഒരു ഹോട്ടലിൽ എത്തിയത് കൊണ്ടോ ഉഭയസമ്മതപ്രകാരം ലൈംഗികതയിൽ ഏർപ്പെട്ടതുകൊണ്ടോ നിയമലംഘനം നടന്നതായി ഒരു നിയമവും പറയുന്നില്ലല്ലോ Mr. IG..ഇവിടെ അതൊന്നും നടന്നതായി താങ്കൾ പറയുന്നുമില്ല. അത് അവകാശമെന്നാണ് ആരോപിതരുടെ മുദ്രാവാക്യവും...
So Dear Mr. IG,,,,as they are public persons who fight for extreme different rights that may against majority opinion, its your duty to bring clear cut evidences that are beyond reasonable doubt. Why i ask because, its you, who made a pressmeet and its only you, who appear before chanels to establish your side. If you are a genuine police officer who abide law and order, am sure u only appear before a court of law. Sorry to say!!!

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവകോൺഗ്രസ് തുർക്കിയെ ബന്ധപ്പെട്ടപ്പോഴാണ് പാർട്ടിയിലെ അടുത്ത നിയമസഭാകക്ഷി നേതാവിനായി ദില്ലി കേന്ദ്രീകരിച്ച് രൂപപ്പെടുന്ന തിരക്കഥയുടെ സൂചന ലഭിച്ചത്. സ്കെച്ച് ഇടൽ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ ഷോട്ട് ഡിവിഷൻ വേഗത്തിൽ നടക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :- "ത്രിമൂർത്തികൾ" എന്ന "കേരള ഹൈക്കമാൻഡ്"

ഞാൻ ചില സംശയങ്ങൾ സൂചിപ്പിച്ചപ്പോൾ 'പക'യുടെ ചരിത്രബോധത്തെ കൂട്ടുപിടിച്ചാണ് യുവതുർക്കി സാഹചര്യങ്ങൾ വിശദീകരിച്ചത്.

നിലവിലെ നിയമസഭാ കക്ഷിയുടെ പ്രവർത്തനത്തിൽ പാർട്ടി ഹൈക്കമാൻഡ് ഒട്ടും തൃപ്തരല്ല. പ്രത്യേകിച്ച് 'കേരള ഹൈക്കമാൻഡ്'. അഴിമതി ആരോപണങ്ങൾ മൂടിയപ്പോൾ മാസങ്ങൾക്ക് മുമ്പേ കേരളഹൈക്കമാൻഡിൻറെ ഉപദേശത്തെ തുടർന്ന് സോണിയ ഗാന്ധി ഉമ്മൻചാണ്ടിയെ ദില്ലിക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയത്രേ. അന്ന് ചിരിച്ചിരുന്നതല്ലാതെ ഉമ്മൻചാണ്ടി വാ തുറന്നില്ല. ചാണ്ടിക്ക് ഇരു ഹൈക്കമാൻഡിനേയും പരമപുച്ഛമാണ്.

ആവശ്യമെങ്കിൽ കേരളത്തിൽ ശക്തമായ ഇടപെടൽ നടത്താൻ കേരളഹൈക്കമാൻഡിന് നേതൃത്വം നൽകുന്ന എ കെ ആൻറണിക്ക് ദില്ലി ഹൈക്കമാൻഡ് സർവസ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ചാണ്ടിയും ചെന്നിത്തലയും എല്ലാ ആയുധവും എടുത്ത് വീശിയിട്ടും ഇരുവരുടേയും നോമിനിയായ ജി കാർത്തികേയനെ വെട്ടിമാറ്റി വി എം സുധീരനെ കെ പി സി സി പ്രസിഡൻറായി കേരള ഹൈക്കമാൻറ് വാഴിച്ചതിന് ആൻറണിക്കും സംഘത്തിനും കൃത്യമായ ലക്ഷ്യമുണ്ടെന്ന് യുവതുർക്കി. ദില്ലി തിരക്കഥ നടപ്പാക്കണം

ഞാൻ വീണ്ടും:- അത് വിജയിക്കുമോ? പിന്നെ എന്തേ കേരള ഹൈക്കമാൻഡിന് ലക്ഷ്യത്തോട് അടുക്കാനാവുന്നില്ല?!

പാർട്ടിയിൽ ചാണ്ടി അനുകൂലികളുടെ ശബ്ദം നാൾക്കുനാൾ നേർത്ത് നേർത്ത് വരുന്നു. പാർട്ടിഫോറത്തിൽ ചാണ്ടിക്കായി വീറോടെ വാദിക്കാൻ പണ്ടേപോലെ യുവചാവേറുകൾ തയ്യാറല്ല. പല്ലും നഖവും രാകി രാകി തേഞ്ഞ പഴയ ചില പടകുതിരകളാണ് അല്പം ആശ്വാസം. യുവതുർക്കിയുടെ കണക്കുകൂട്ടലിൽ കേരളത്തിലെ കോൺഗ്രസിൽ ശാക്തിക ചേരികളിൽ വൻമാറ്റങ്ങൾ വന്നു കഴിഞ്ഞു. അല്ലെങ്ങിൽ കേരളഹൈക്കമാൻഡെന്ന ത്രിമൂർത്തികൾ വരുത്തികഴിഞ്ഞു. ത്രിമൂർത്തികൾ നിയോഗിച്ച സുധീരനെന്ന പടത്തലവൻ നിലം ഉഴുത് ഒരുക്കി ഞാറ് നട്ട് വെളളമൊഴിച്ച് വളമിട്ടു....

അപ്പോഴും ഞാൻ ഇടപ്പെട്ടു :-
പാകമാക്കി വിളവെടുക്കാൻ കഴിയുമോ? അത് എന്നെന്നോ എങ്ങനെയെന്നോ ആർക്കും വ്യക്തമായ ഉത്തരമില്ലെന്ന് യുവതുർക്കി.

അതാണ് ഉമ്മൻചാണ്ടി;
ചാണ്ടി എന്തിന് വികസന പദ്ധതികളുമായി അടിക്കടി കേന്ദ്രസർക്കാരിന് മുന്നിലെത്തുന്നു? എന്ത് കൊണ്ട് കെ എം മാണിയെ അതിശക്തമായി അവസാനം വരെ ന്യായികരിക്കുന്നു? എന്തുകൊണ്ട് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു? യുവതുർക്കി ചോദിച്ചപ്പോൾ മറുപടി മൂളലിൽ ഒതുക്കാനേ എനിക്കായുളളൂ.

അതാണ് 'ചാണ്ടി രാഷ്ട്രീയം'
എ കെ ആൻറണിയും വയലാർ രവിയും മുല്ലപ്പളളി രാമചന്ദ്രനും എന്ന കേരള ഹൈക്കമാൻഡിനേയും അവരുടെ സംസ്ഥാന പടത്തലവൻ വി എം സുധീരനെയും 'രാഷ്ട്രീയമായും ജാതീയമായും മതപരമായും' നേരിടാൻ മേൽപ്പറഞ്ഞവ പിന്തുടരണമെന്ന് ഉമ്മൻ ചാണ്ടിയെ ആരും ഓതേണ്ട കാര്യമില്ല.

1977 ൽ രാജൻകേസിനെ തുടർന്നും 1995 ൽ ചാരകേസിനെ തുടർന്നും 2001 ൽ തിരഞ്ഞെടുപ്പിലൂടെയും എ കെ ആൻറണിയെ മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചു. പിടിവിടുന്നു എന്ന് തോന്നിച്ചപ്പോ അതേ ആൻറണിയെ 2004 ലെ വീഴ്ചയിലും വായ്പ്പിഴവിലും കൈകൊടുത്ത് സംരക്ഷിക്കാതെ ദില്ലിക്ക് വിമാനം കയറ്റി. 1991-92 ൽ കെ പി സി സി അധ്യക്ഷസ്ഥാനത്ത് വയലാർ രവിയോട് 18 വോട്ടിന് തോറ്റ് കരഞ്ഞ ആൻറണിയുടെ കണ്ണുനീര് അന്ന് ഒപ്പിയത് പോലെ ഒപ്പിയെടുക്കാൻ ചാണ്ടിയെ കിട്ടില്ല.

2004 ൽ മുഖ്യമന്ത്രിപദം നഷ്ടമായി ദില്ലിക്ക് വിമാനം കയറുമ്പോൾ ആൻറണി ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നത്രേ. അന്ന് ഉറപ്പിച്ച ലക്ഷ്യത്തോട് ഏറെ അടുത്ത് സന്ദർഭങ്ങൾ വന്നതാണ് പക്ഷേ ചാണ്ടി - മാണി - കുഞ്ഞാലി അച്ചുതണ്ട് കേരളഹൈക്കമാൻഡിനെ പൊളിച്ചു. ഒപ്പം രമേശ് ചെന്നിത്തല എന്ന പാർട്ടി പ്രസിഡൻറിൻറ കൗശലക്കുറവും. പിന്നെ അരുവിക്കര അടക്കം ഉപതിരഞ്ഞുടുപ്പ് ഫലങ്ങളും.

കാലം കണക്ക് തീർക്കലിൻറെ അസുലഭ അവസരമൊരുക്കി മുന്നിൽ നിൽക്കുന്നു എന്ന് എ കെ ആൻറണിക്കും വയലാർ രവിക്കും മുല്ലപ്പളളി രാമചന്ദ്രനും ഉമ്മൻചാണ്ടിയാൽ പതിറ്റാണ്ട് രാഷ്ട്രീയ വനവാസം വിധിക്കപ്പെട്ട വി എം സുധീരനുംമനസിലാക്കിയിരിക്കുന്നു. ഇവർ തുറന്ന് വിട്ടിരിക്കുന്ന യുവ ചാവേറുകളുടെ നിലപാട് കാണുമ്പോൾ കോൺഗ്രസ് ചരിത്രം പിന്നോട്ട് കറങ്ങി കരുണാകര - ആൻറണി കാലത്തിൽ എത്തിനിൽക്കുന്നു. ഇനി അറിയേണ്ടത് ബാർക്കോഴയും അനുബന്ധ കോടതിവിധികളും പഞ്ചായത്ത് തോൽവിയും ""കണ്ണുനീരിൻറെ കടംപറച്ചിലായി"" ഉമ്മൻചാണ്ടിയെ തിരിഞ്ഞ് കുത്തുമോ!!

യുവതുർക്കിയുടെ സൂചനകളിലെ ദില്ലി തിരക്കഥ ആദ്യ ഘട്ടത്തിൽ.......
കേരള മുഖ്യമന്ത്രി :- വി എം സുധീരൻ ; കെ പി സി സി പ്രസിഡൻറ് :- മുല്ലപ്പളളി രാമചന്ദ്രൻ ; എ കെ ആൻറണി - രാഷ്ട്രപതി ; വയലാർരവി - കേന്ദ്രഭരണ പ്രദേശത്തെ ഗവർണർ.....

പക്ഷേ കണക്ക് തെറ്റിച്ച് കേന്ദ്ര ഭരണം എൻ ഡി എ കൈക്കലാക്കി. അതുകൊണ്ട് തിരക്കഥ മാറിയെന്നും യുവതുർക്കി...
മുഖ്യമന്ത്രി :- എ കെ ആൻറണി ; ഉപമുഖ്യമന്ത്രി :- വയലാർ രവി ; ആഭ്യന്തരം :- മുല്ലപ്പളളി രാമചന്ദ്രൻ ; വി എം സുധീരൻ :- കെ പി സി സി പ്രസിഡൻറ് ; രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതോടെ ചാവേറുകൾക്ക് ദേശീയതലത്തിൽ പ്രാധാന്യമുളള സ്ഥാനങ്ങൾ..പിന്നെ വിവിധ സംസ്ഥാനങ്ങളുടെ ചുമതല.

ദില്ലി തിരക്കഥ ആദ്യം ചോർന്ന് കിട്ടിയതും ഉമ്മൻചാണ്ടിക്ക്. വീരനും ചന്ദ്രചൂഡനും ജോസഫും അടക്കം ആരൊക്കെ ചേരി മാറിയാലും കേരള ഹൈക്കമാൻഡിൻറെ ചാവേറുകൾ തലങ്ങും വിലങ്ങും ഉടവാൾ വീശിയാലും ഉമ്മൻചാണ്ടി മാണിയേയും കുഞ്ഞാലിയേയും വിട്ടുകളിക്കില്ല. അതാണ് ചാണ്ടിരാഷ്ട്രീയം. കൈവിട്ടാൽ അന്ന് അവസാനിക്കും ചാണ്ടി രാഷ്ട്രീയം. അതാണ് ത്രിമൂർത്തികൾക്കും ആവശ്യം. ആ ചാണ്ടി രാഷ്ട്രീയത്തെ വെട്ടിത്തളളി മുന്നേറാൻ ത്രിമൂർത്തികൾക്ക് കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഓടുക ദില്ലി തിരകഥയിലെ ചിത്രമാകും. തനിക്കെതിരെ "ഗൂഢാലോചന" എന്ന മാണിയുടെ വാക്കുകൾക്ക് മൂർച്ച ഏറയാണ്. ആ കടുത്ത മൂർച്ചയുടെ കാഠിന്യത്തെ നിഷ്ഭ്രമമാക്കി മുന്നേറാൻ ത്രിമൂർത്തികൾക്ക് എത്രകണ്ട് സാധിക്കും!!!??...
ഫലം എന്തായാലും അതാവും യു ഡി എഫിൻറെ പുതിയകാല ചരിത്രം. അവിടെ തുടങ്ങും യു ഡി എഫിലെയും കോൺഗ്രസിലേയും പുതിയ സമവാക്യങ്ങൾ.


തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വിമതര്‍ ഒരിക്കലും പുതിയ സംഭവമല്ല. സംസ്ഥാനത്തുടനീളം തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതന്‍മാര്‍ മത്സരിച്ചതും ജയിച്ചതും പിന്നെ അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും നേതൃത്വം അവരെ അംഗീകരിച്ചതും ചരിത്രം. മറ്റു മുന്നണികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വിമതശല്യം ഉണ്ടെങ്കില്‍, കോണ്‍ഗ്രസില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിമതപ്പടയാണ്, സംഘടിത രൂപത്തില്‍. ഇവര്‍ക്ക് ഊര്‍ജ്ജമാകുന്നത് ഗ്രൂപ്പ് മാനേജര്‍മാരും. ലക്ഷ്യം സാക്ഷാല്‍ വി എം സുധീരന്‍.

കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച് നിന്നപ്പോള്‍ അവിചാരിതമായി കെപിസിസി നിര്‍വ്വാഹകസമിതി അംഗവും ചര്‍ച്ചയുടെ ഭാഗമായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെപിസിസി നിര്‍വ്വാഹകസമിതി അംഗത്തോട് : ‘പതിവില്‍നിന്നു വ്യത്യസ്തമായി സംസ്ഥാനത്തുടനീളം സമാന്തര പാര്‍ട്ടി മാതൃകയില്‍ റിബലുകള്‍ സംഘടിതരായി മത്സരരംഗത്തുള്ളത് എന്തുകൊണ്ട്?’ നിര്‍വ്വാഹകസമതി അംഗത്തിന്റെ മറുപടി : ‘വി എം സുധീരന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ടന്നും ഗ്രൂപ്പുകളുടെ ശക്തിക്ഷയിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി മുന്നോട്ടു പോകാനും ഉന്നത ഗ്രൂപ്പ് നേതാക്കാന്മാര്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിമതപടയുടെ ധൈര്യത്തിന് കാരണം.’

കോണ്‍ഗ്രസ്സ് വിമതപ്പടയുടെ അന്തര്‍നാടകളുടെ രത്‌നചുരുക്കമാണ് മുകളിലെ വസ്തുത വിഎം സുധീരന്‍ എന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പും പിന്നീടും വി എം സുധീരന്റെ ചുവട് പിടിച്ച് വിമതര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പറയുമ്പോഴും മുമ്പെങ്ങുമില്ലാത്തവിധം സംഘടിത രൂപത്തില്‍ സംസ്ഥാനത്തുടനീളം വിമതന്‍മാര്‍ മത്സരിക്കുന്നു. ഇവരെല്ലാം തന്നെ ഔദ്യോഗിക സ്ഥാര്‍ത്ഥികള്‍ക്ക് കടുത്ത ഭീഷണിയെന്ന് വലയിരുത്തപ്പെടുന്നു.

പാര്‍ട്ടി ചിഹ്നത്തിലല്ലെങ്കിലും തങ്ങളാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞാണ് വിമതര്‍ വോട്ടര്‍മാരെ കാണുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരിക്കപ്പെടുമെന്ന ആത്മവിശ്വാസവും ഇവര്‍ പ്രകടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തന്റെ ഫോര്‍മുല അംഗീകരിക്കപ്പെടണമെന്ന സുധീരന്റെ നിര്‍ബന്ധബുദ്ധിയാണ് വിമതശല്യം രൂക്ഷമാക്കിയതെന്നും കെ പി സി സി നിര്‍വ്വാഹകസമിതി അംഗം അഭിപ്രായപ്പെടുന്നു. ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസില്‍ രൂപം കൊളളുന്ന പുതിയ ശാക്തിചേരിയുടെ ലക്ഷണം സൂക്ഷ്മമാണ്. അതിന് തടയിടാന്‍ ഇരു ഗ്രൂപ്പുകളും തദ്ദേശതെരഞ്ഞെടുപ്പിനെ ബലപരീക്ഷണവേദിയായി മാറ്റിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തദ്ദേശതെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രുപ്പുകള്‍ പോരടിച്ചിരുന്നുവെന്നത് ചരിത്രം. എന്നാല്‍ ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി ഇരു ഗ്രൂപ്പുകളുടേയും മൂക്കിന് കയറിടാന്‍ വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ആ സുധീരന്‍ അങ്ങനെ എളുപ്പം ചരിത്രത്തിന്റെ ഭാഗമാകേണ്ടന്നാണ് ‘എ’ ‘ഐ’ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. അതുകൊണ്ടുതന്നെ സുധീരന്റെ കയറിനെ പേടിക്കാതെ തീര്‍ത്തും പുച്ഛിച്ചുതള്ളിയാണ് ഇരു ഗ്രൂപ്പുകളും മുന്നേറുന്നത്. പുതിയചേരിയുടെ മരണമണി മുഴക്കം തദ്ദേശതെരഞ്ഞെടുപ്പില്‍തന്നെ കേള്‍പ്പിക്കണമെന്ന് ഇരു ഗ്രൂപ്പുകള്‍ക്കും നിര്‍ബന്ധമുണ്ട്.

പത്രികപിന്‍വലിക്കാനുള്ള സമയം കഴിഞ്ഞും മത്സരരംഗത്തുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന വിഎം സുധീരന്റെറ അതിശക്തമായ മുന്നറിയിപ്പ്… എന്നാല്‍ പിന്നാലെ വിമതര്‍ക്ക് മുന്നില്‍ സമവായസാധ്യതകള്‍ തുറന്നിട്ട മുഖ്യമന്ത്രിയുടെ കാസര്‍ഗോഡ് പ്രസംഗം… അനുബന്ധമായി രമേശ് ചെന്നിത്തലയുടെ നിലപാട്… സുധീരന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വിമതര്‍ക്കെതിരെ നടപടി എടുക്കാന്‍ പല ഡിസിസികളും തയ്യാറാകാത്തതും, നടപടി ഉണ്ടെങ്കില്‍ തന്നെ അതു ചടങ്ങാക്കി മാറ്റുന്നതും, ഓര്‍മ്മിപ്പിക്കുന്നത് വിഎം സുധീരന്റെ വാക്കുകളുടെ ഇടിഞ്ഞ വിലയാണ്. സുധീരനെ അനുകൂലിച്ച് ശക്തമായ നടപടി എടുത്ത ചിലര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ കണ്ണുരുട്ടലിനെ അതിജീവിക്കാനാകുമോ. സുധീരന്‍ ഒന്നിട്ടാല്‍ പത്ത് എടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി പൂര്‍വ്വാധികം ശക്തിയായി തുടരുന്നതും ശ്രദ്ധേയം.

കോണ്‍ഗ്രസ് രാഷ്ട്രീയം പഠിക്കുന്ന രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക് വരുന്ന തദ്ദേശതെരഞ്ഞെടുപ്പ് നല്ലൊരു പാഠപുസ്തകമായിരിക്കും. സുധീരനിര്‍ദേശത്തെ വെല്ലുവിളിച്ച് മത്സരിക്കാന്‍ തയ്യാറായവരെ (അവര്‍ ജയിച്ചുവന്നാലും തോറ്റുപോയാലും) എന്നെന്നേക്കുമായി പാര്‍ട്ടിയുടെ പടിക്ക് പുറത്തുനിറുത്താന്‍ സുധീരന് സാധിക്കുമോ. അതിശക്തമായ ഇരുഗ്രൂപ്പുകളേയും അതിജീവിച്ച് പുതിയ ഒരു ശാക്തികചേരി രൂപം കൊള്ളുമോ. അതിന്റെ അടിത്തറയില്‍ തന്റേതായ രാഷ്ട്രീയ സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ സുധീരനാകുമോ. എസ്എന്‍ഡിപി – ബിജെപി സഖ്യം വിജയം കാണുകയാണെങ്കില്‍ വരുന്ന നിയഭസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ജീവാത്മാവും പരമാത്മാവും ആയി ഉയര്‍ത്തിക്കാട്ടപ്പെടുക സുധീരനാവും എന്നാണ് സൂധീരാനുകൂലികളുടെ പ്രചാരണം

കോണ്‍ഗ്രസില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും വര്‍ത്തമാനകാലത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. അത് വായിക്കാന്‍ മൂന്നാം കണ്ണിന്റെ ദൃഷ്ടിശക്തി മാത്രം മതിയാവില്ല. തിരുവനന്തപുരത്തെ കല്യാണിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വീണുടഞ്ഞ രാഷ്ട്രീയഭീഷ്മാചാര്യന്‍ കെ കരുണാകരന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ തന്നെ ഉദാഹരണം.


കടല്‍ക്കരയില്‍ ഒഴിവ് ദിനം എന്ന് പറഞ്ഞാണ് സൂസന്‍ ജോര്‍ജ്ജ് ക്ഷണിച്ചത്. പക്ഷേ ഒഴിവ് വിനോദം രാഷ്ട്രീയ ചര്‍ച്ചയാകാന്‍ അധികം സമയം വേണ്ടിവന്നില്ല. സൂസന്‍ ദില്ലി കേന്ദ്രീകരിച്ച മാധ്യമപ്രവര്‍ത്തക ആയതിനാലാകാമത്. തോളില്‍ കൈയ്യിട്ട് കപ്പലണ്ടി കൊറിക്കുന്നതിനിടെ സൂസനാണ് ടാബിലെ എഫ്ബി പേജില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയുടെ മെസ്സേജ് അലര്‍ട്ട് കാട്ടിയത്. മൂന്ന് ദിവസം മുമ്പത്തെ മെസേജിന്റെ മറുപടി. ബിഹാര്‍ തെരഞ്ഞെടുപ്പ് തിരക്ക് എന്ന പരാമര്‍ശം കണ്ടപ്പോ എന്നെ കവിളില്‍ ഞോണ്ടി മാറ്റി സൂസന്‍ തന്നെയാണ് ചോദ്യത്തിന് തുടക്കമിട്ടത്. 15 മിനിട്ടിലധികം ശേഖര്‍ ഗുപ്തയുമായി സംവദിച്ചതിലെ രത്‌നചുരുക്കമാണ് തലക്കെട്ട്.

അമിത്ഷായോ നിതീഷോ?

ആരാവും മുഖ്യമന്ത്രി എന്ന് ചോദിക്കാനാണ് ഞാന്‍ തുനിഞ്ഞത്. അപ്പോഴേക്കും കപ്പലണ്ടി എന്റെ വായില്‍ തിരുകി സൂസന്‍ ജോര്‍ജ്ജ് ചോദ്യം തിരുത്തി. ‘ശേഖര്‍ജീ, തെരഞ്ഞെടുപ്പ് ആര്‍ക്കാണ് പ്രസ്റ്റീജ്?’ ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ടുപേരില്‍ ഒരാളുടെ രാഷ്ട്രീയ വനവാസത്തിന് കാരണമാകും. കാരണം മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നത് അമിത്ഷായുടേയും നിതീഷ് കുമാറിന്റെയും തന്ത്രങ്ങള്‍. എന്‍ഡിഎ വീണാല്‍ 2016 ജനുവരിയിലെ ദേശീയ അധ്യക്ഷപദവിതുടര്‍ച്ച ഷായ്ക്ക് ബാലികേറാമലയാകും. ദില്ലിക്ക് ശേഷമുളള മറ്റൊരു വീഴ്ച എതിരാളികളുടെ വാളിനെ ഇരുതല മൂര്‍ച്ചയുളളതാക്കും. അത് മറ്റാരെക്കാളും നന്നായി അറിയുന്നതും അമിത്ഷായ്ക്കു തന്നെ. അതുകൊണ്ടാണ് 24 മണിക്കൂറും തന്റെ മാത്രമായ ബ്രിഗേഡിയര്‍ ക്യാമ്പില്‍ പ്രചാരണത്തിന് ഷാ നേരിട്ട് നേതൃത്വം നല്‍കുന്നത്. മഹാസംഖ്യം പരാജയപ്പെട്ടാല്‍ പിന്നെ നിതീഷ്‌കുമാര്‍ എന്ന രാഷ്ട്രീയക്കാരന്‍! മാത്രവുമല്ല അടുത്ത 20 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം എങ്ങനെയാവും എന്ന പ്രവചനവും ബീഹാര്‍ നല്‍കും. അടുത്ത മൂന്നു വര്‍ഷത്തിനിടെ നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ രൂപപ്പെടുത്തേണ്ട പ്രചാരണ തന്ത്രങ്ങളുടെ ബ്ലൂപ്രിന്റാണ് ബീഹാറെന്ന രാഷ്ട്രീയ കളരിയില്‍ പരീക്ഷിക്കപ്പെടുന്നത്. ബീഹാറില്‍ അമിത്ഷാ ‘മതം’ എന്ന മന്ത്രം ഉപേക്ഷിച്ച് ‘ജാതി’ എന്ന മഹാമന്ത്രത്തെ ശക്തമായി ഉരുവിടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ജാതി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി മുന്നണികള്‍

സ്വദേശിവാദവും ജാതിസമവാക്യവും ബീഹാറിന്റെ തെരഞ്ഞെടുപ്പ് മണ്ണില്‍ അതിശക്തമായ സാന്നിധ്യമാകുന്നെന്ന് ശേഖര്‍ ഗുപ്ത. നിതീഷിന്റെ ബീഹാറി ഓര്‍ ബാഹ്‌റി എന്ന ചോദ്യത്തില്‍ എന്‍ഡിഎ തട്ടിവീണു എന്ന് തെളിയിക്കുന്നതാണ് പ്രചാരണബോര്‍ഡുകളില്‍ നിന്നും മോദിയേയും ഷായേയും വേഗം നീക്കം ചെയ്ത് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തിയതെന്നും
ശേഖര്‍ജി.

15% മഹാദളിത്, 14.7% മുസ്ലീം, 14.4% യാദവര്‍, 7.1% ബനിയ, 6.4% കൊയറി, 5.7% ബ്രാഹ്മിന്‍, 5.2% രജപുത്, 5% കുറുമി, 4.7% ഭൂമിഹര്‍ ഈ ശക്തികളെ കേന്ദ്രീകരിച്ചാണ് തന്ത്രങ്ങള്‍.

പുതിയസമവാക്യത്തില്‍ ആരൊക്കെ എവിടെ എന്ന പഴയ കണക്കുകൂട്ടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ശേഖര്‍ ഗുപ്ത. ജാതികളെ കൂട്ടിച്ചേര്‍ക്കാനും അതുപോലെ എത്രമാത്രം പിരിക്കാമോ അതിനൊക്കെയും ആവശ്യമായ കുടിലതന്ത്രങ്ങള്‍ അതത് പ്രാദേശികതലങ്ങളില്‍ അപ്പപ്പോള്‍ രൂപപ്പെടുത്തുന്നു ഓരോ കക്ഷിയും; രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്രയും അപകടകരമായ രീതിയില്‍. ഈ തന്ത്രമല്ലേ കേരളത്തിലും പരീക്ഷപ്പെടുന്നതെന്ന സംശയം സൂസന്‍ ജോര്‍ജ് ഉയര്‍ത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒന്നു നോക്കാനേ എനിക്ക് സാധിച്ചുളളൂ.

(NDA) BJP + LJP + RLSP = 39% വോട്ട് ; (മഹാസഖ്യം) JD(U) + RJD + INC + NCP = 46% വോട്ട്.
7% വോട്ടിന്റെ കുറവ്. അത് അതിജീവിച്ച് നിതീഷ്‌കുമാറിനെ ഇറക്കിവിട്ട് പണ്ട് ചായസത്കാരം ഉപേക്ഷിച്ചതിന് പകരംവീട്ടി തന്റെ എല്ലാമെല്ലാമായ മോദിക്ക് മഗധ രാജ്യവും തലസ്ഥാനം പാടലീപുത്രവും സമ്മാനിക്കാന്‍ ഷായുടെ ‘ജാതി’ മഹാമന്ത്രത്തിന് കഴിയുമോ ? കഴിഞ്ഞാല്‍ 171/243 ഫലമെന്ന് ശേഖര്‍ജി. കഴിഞ്ഞ പാര്‍ലമെന്റ് ഫലമാണ് അദ്ദേഹത്തിന് കൂട്ട്. മറിച്ചായാല്‍ 85 ലേക്ക് എന്‍ഡിഎ റോക്കറ്റ് കൂപ്പുകുത്തും. പിന്നെ 2016 ജനുവരിയില്‍ ഷായെ സംരക്ഷിക്കാന്‍ സാക്ഷാല്‍ മോദിക്കും ആകില്ല.

മാഞ്ചി-പപ്പു ദ്വയം

നിതീഷിന്റെ അടുപ്പക്കാരനായിരുന്ന ജിതന്‍ റാം മാഞ്ചിയും ലാലുപ്രസാദിന്റെ മാനസപുത്രനായിരുന്ന പപ്പുയാദവും അമിത്ഷായ്ക്ക് എത്രകണ്ട് പ്രയോജനപ്പെടും?
15% മഹാദളിതര്‍, 14.4% യാദവര്‍ ബാക്കി പിന്നാക്കശക്തികള്‍; ശത്രുവിന്റെ ശത്രു മിത്രം എന്ന ഷാ യുടെ ആപ്തവാക്യത്തിനപ്പുറം എന്‍ഡിഎയ്ക്ക് അടിസ്ഥാനമാകാന്‍ ഇരുവര്‍ക്കുമാകുമോ?

കടുത്തമത്സരമുളള യാദവ ശക്തി മേഖലകളില്‍ മഹാസഖ്യത്തിന്റേത് യാദവ സ്ഥാര്‍ത്ഥിയാണെങ്കില്‍ യാദവേതര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ മത്സരിപ്പിക്കണംഎന്ന നിലപാടില്‍ പ്രാദേശിക നേതാക്കന്‍മാര്‍ നെറ്റി ചുളിച്ചപ്പോള്‍ തീരുമാനം നടപ്പാക്കാനായിരുന്നു ഷായുടെ നിര്‍ദ്ദേശം: ‘ജാതി’ മന്ത്രത്തിലെ ഷാ തന്ത്രം. സ്വദേശിവാദവും സുഷമവസുന്ധരചൗഹാന്‍ അഴിമതിയും, മോദിയുടെ 1.25 ലക്ഷംകോടിയെ കവച്ച് വച്ച് 2.70 ലക്ഷംകോടിയുടെ പാക്കേജുമായി മറുതന്ത്രങ്ങള്‍ മെനഞ്ഞ് നിതീഷ് കുമാര്‍. ഭാവി രാഷ്ട്രീയഇന്ത്യ വര്‍ത്തമാനകാല ബീഹാറിനെ ഉറ്റു നോക്കുകയാണ് ; പുതിയ രാഷ്ട്രീയ പാഠങ്ങള്‍ക്കായി…
ഗോമാംസനിരോധനത്തിന്റെ വാദഗതികളില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശം വരെ ചൂണ്ടിക്കാട്ടി സംഘപരിവാരും, അവരുടെ ആശയഗതികള്‍ നടപ്പാക്കാന്‍ ഒരു പരിധിവരെ ദിഗ് വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസുകാരും മത്സരിക്കുന്ന കാലഘട്ടമാണ് മുന്നിലൂടെ കടന്നു പോകുന്നത്. അവിടെ ഉയരുന്ന ചര്‍ച്ചകളുടെ സ്വഭാവം ശ്രദ്ധിച്ചാല്‍ വളരെ അപകടം എന്നു പറയേണ്ടിവരും. കാരണം നിലപാട് അടിച്ചുറപ്പിക്കാനുള്ള ചില കോണുകളുടെ വ്യഗ്രത. അതു ചരിത്രവുമാണ്. എല്ലാ ഫാസിസ്റ്റ് സംഘടനകളും ചരിത്രത്തെ പുനര്‍വായിച്ച് അവരുടേതായ രീതിയില്‍ ഊട്ടി ഉറപ്പിക്കുക, ഇത്തരം ചര്‍ച്ചകളിലൂടെ ആണ്. അവിടെ എപ്പോഴും പരാമര്‍ശിക്കപ്പെടുക ചരിത്ര പുരുഷന്‍മാരും അവരുടെ വാക്കുകളും.

ഇത്തരം സാഹചര്യത്തിലാണു നവരാത്രി ആശംസയുമായി ബന്ധപ്പെട്ട് ഏതാനും സന്യാസ ശ്രേഷ്ഠന്‍മാരുമായി സംവദിക്കാന്‍ സാഹചര്യമുണ്ടായത്. അവര്‍ക്കു താല്‍പര്യമില്ലാതിരുന്ന വിഷയമായിട്ടും ഒരു മാധ്യമപ്രവര്‍ത്തകന്റെ കൗതുകത്തോടെ ചില ചോദ്യങ്ങള്‍ സംശയരൂപത്തില്‍ ഉന്നയിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഈ എഴുത്തിന്റെ തലക്കെട്ടിന് ആധാരം.

സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തികാട്ടി ഉദ്‌ഘോഷിക്കുന്ന രണ്ടു മഹദ് വ്യക്തികളാണ് സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരും. ഇരുവരും ഇവരുടെ പിന്തുടര്‍ച്ചക്കാരും സംഘപരിവാര്‍ വ്യവഹരിക്കുമ്പോലെ സസ്യാഹാരി അല്ല. ചരിത്രബോധത്തെ വക്രീകരിക്കാനുള്ള സംഘടിതശ്രമം എത്രമാത്രം ശോചനീയമാണെന്ന് ഞാന്‍ സംവദിച്ച സന്യാസശ്രേഷ്ഠന്‍മാര്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ വെളിപ്പെടുത്തുന്നു.

സ്വാമി വിവേകാനന്ദനിലേക്ക് എത്തുമുമ്പ് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതാവസ്ഥകളിലൂടെ….
പരമഹംസര്‍ സസ്യാഹാരിയേ അയിരുന്നില്ല. മത്സ്യം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വിഭവം. ശ്രീരാമകൃഷ്ണ മഠങ്ങളുടെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ എല്ലാ അന്തേവാസിയും മത്സ്യം ഉപയോഗിച്ചിരുന്നു. വ്യത്യസ്ത മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്ന മത്സ്യക്കുളങ്ങള്‍ ബേലൂര്‍ മഠത്തിന്റെ ഏറ്റവും ആകര്‍ഷണമായിരുന്നുവെന്നതും യാഥാര്‍ഥ്യം. ആശ്രമം സന്ദര്‍ശിച്ച് അവിടെ കുറച്ച് ദിവസം ചെലവഴിക്കുന്ന പല മതവിഭാഗക്കാര്‍ അവരുടെ ആഹാരരീതികള്‍ ഒരു മാറ്റവും ഇല്ലാതെ പിന്തുടര്‍ന്നിരുന്നുവെന്നും എന്നോട് സംസാരിച്ച സന്യാസി ശ്രേഷ്ഠന്‍മാര്‍ ഓര്‍മ പങ്കുവച്ചു. ഒരു തരത്തിലുള്ള വിലക്കും ശ്രീരാമകൃഷ്ണമഠം അവരുടെ അതിര്‍ത്തിക്കുള്ളില്‍ ആര്‍ക്കും ഏര്‍പ്പെടുത്തിയരുന്നില്ലെന്നും മഠത്തെ അടുത്തറിഞ്ഞവര്‍.

കൂടാതെ ബുദ്ധമതത്തിന്റെ അടിസ്ഥാന ശിലകളായ ടിബറ്റ്, തായലന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ ഇടങ്ങളില്‍ ്‌സന്യാസമഠങ്ങളില്‍ വ്യാപകമായി ബീഫ് അടക്കമുള്ള മാംസാഹാരവും മത്സ്യവും ഉപയോഗിച്ചിരുന്നതായും മൊഴി.

ഇനി സ്വാമി വിവേകാനന്ദനിലേക്ക്……
അദ്ദേഹത്തെ പരാമര്‍ശിക്കുമ്പോള്‍ നിലപാട് വ്യക്തിയധിഷ്ഠിതമാകാതിരിക്കാന്‍ ഉദാഹരണമായി രണ്ട് കാര്യങ്ങള്‍

” Only NonVegetarianism Can Make People Strong And Only A Nation Of Strong People Can Remain Independent.” : സ്വാമി വിവേകാനന്ദന്റെ മറുടപടിയില്‍നിന്ന് എന്തായിരുന്നു അദ്ദേഹത്തോട് ചോദിച്ച ചോദ്യമെന്ന് വ്യക്തം.

മറ്റൊന്ന് സ്വാമി വിവേകാനന്ദന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, അദ്ദേഹവുമായി നിരന്തരം അടുത്ത് പെരുമാറിയിരുന്ന റവ. ഡോ. ജോണ്‍ ഹന്റി ബാരോസ്. അമേരിക്കന്‍ പുരോഹിതനായിരുന്ന ഡോ. ജോണ്‍ ഹന്റി ബാരോസ്, 1893 ല്‍ ലോക മത പാര്‍ലമെന്റ് പ്രസിഡന്റായിരുന്നു. ലോക മത പാര്‍ലമെന്റില്‍ പങ്കെടുത്ത വിവേകാനന്ദന്‍ ബീഫ് അടക്കമുള്ള മാംസാഹാരം യഥേഷ്ടം ഉപയോഗിച്ചിരുന്നതായി ബാരോസിന്‍റെ നിരവധി കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. സംശയിമുള്ളവര്‍ ഡോ. ബാരോസിന്റെ 1897-കളിലെ കുറിപ്പുകളും ഡക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും പഠിച്ചാല്‍ മതി. കൂടാതെ കന്യാകുമാരി പാറയിലെ തപസിന് ശേഷം സ്വാമി വിവേകാനന്ദനെ ശ്രുശ്രൂഷിച്ചത് അവിടത്തെ മത്സ്യത്തൊഴിലാളികളായിരുന്നു. അവരുടെ ആതിഥ്യം സ്വീകരിച്ച സ്വാമി മത്സ്യതൊ‍ഴിലാളികളുടെ ആഹാരനീഹാരാദികള്‍ യഥേഷ്ടം ഉപയോഗിച്ചെന്നും ചരിത്രം.

ദാദ്രി കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം ഏര്‍പ്പെടുത്തുന്നത് നല്ല കാര്യം; പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രടപതിക്കു കത്തയയ്ക്കുന്നതും നല്ലകാര്യം; അതിനൊക്കെ വേണ്ടിയും,കൂടാതെ വിരുദ്ധ നിലപാടുകാരെ അടിച്ചൊതുക്കാനും ചരിത്രത്തെയും ചരിത്ര പുരുഷന്‍മാരേയും കൂട്ടുപിടിക്കുന്ന ശക്തികള്‍ ഇത്തരം ചരിത്രവസ്തുതകള്‍ കുറച്ചെങ്കിലും അറിയാന്‍ ശ്രമിക്കണം. രേഖകള്‍ പഠിക്കാന്‍ സമയമില്ലെങ്കില്‍ അതു പഠിച്ച സ്വാര്‍ത്ഥതയില്ലാത്ത സന്യാസിശ്രേഷ്ഠന്‍മാരുടെ വാക്കുകളെങ്കിലും ശ്രദ്ധിക്കണം.
രാഷ്ട്രീയത്തില്‍ എന്നും അടിയൊഴുക്കുകളാണ് ഗതിനിര്‍ണയിക്കുക. അത് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തിലായാലും. ബിജെപി കേരള ഘടകം അത്തരം സാഹചര്യത്തിലൂടെ ആണ് കടന്നുപോകുന്നത്. സംസ്ഥാന ബിജെപി യിലെ രണ്ട് പ്രബല ഗ്രൂപ്പുകളാണ് മുരളീധര – കൃഷ്ണദാസ് വിഭാഗം. അതിശക്തമായ ഗ്രൂപ്പുകള്‍ പാര്‍ട്ടി ചരിത്രവുമാണ്. അധികാര സാധ്യത ഇല്ലാതിരുന്നതിനാല്‍ അവ വലിയതോതില്‍ ചര്‍ച്ചയായില്ലെന്ന് മാത്രം.

നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആകെ അസ്വസ്ഥന്‍ ആണ് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായി. അതതു സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക സാമുദായിക രീതി അനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ സ്വീകരിക്കുകയും കേന്ദ്രനേതൃത്വം അംഗീകരിക്കുകയും ആയിരുന്നു പതിവ്. അമിത്ഷാ ദേശീയ അധ്യക്ഷന്‍ ആയതോടെ പതിവ് മാറി. സംസ്ഥാനസമിതി, തീരുമാനങ്ങള്‍ എടുത്ത് വിഷമിക്കേണ്ടെന്നും തരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, അത് നടപ്പാക്കിയ രീതികളും അനന്തരഫലവും വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് പുതിയ തിട്ടൂരം.
കേരളത്തിലെ കാര്യങ്ങള്‍ അങ്ങ് ദില്ലിയില്‍ തീരുമാനിച്ച് നിര്‍ദ്ദേശമായി കേരളത്തില്‍ എത്തും. അത് വളളിപുളളി തെറ്റാതെ നടപ്പാക്കി കാണിക്കണം. നിലവില്‍ വി മുരളീധരന്റെ പണി ഇങ്ങനെയാണ്. ആരാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. അവിടെയാണ് മുരളീധരനും സംഘവും അതിനെക്കാള്‍ കേരള സമൂഹവും ഭയക്കുന്നത്. ബിജെപി കേരള ഘടകത്തിന് മുകളില്‍ ‘ചാര’ അല്ലെങ്കില്‍ ‘ചോര’ കണ്ണുകളായി ഒരു കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. അവര്‍ അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കും. അമിത്ഷാ മുരളീധരന് ഫോര്‍വേഡ് ചെയ്യും.

അമിത്ഷാ അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ വി. മുരളീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി മുന്നിലെത്തി. റിപ്പോര്‍ട്ട് വാങ്ങിവച്ച അമിത്ഷാ മറ്റൊരു ഫയല്‍ വച്ചുനീട്ടി. ‘ഇംപ്ലിമെന്റ് ദിസ്’ രണ്ടുവാക്കില്‍ തിട്ടൂരം.

തിട്ടൂരത്തിലെ കാതല്‍.
1. അതിതീവ്ര ഹിന്ദുത്വ പ്രചാരണം.
2. അതിശക്തമായ മൂന്നാം മുന്നണി.
3. ടൈറ്റില്‍വാല്യു ഉളള പത്രവും ചാനലും.
4. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമില്ലെങ്കിലും കുഴപ്പമില്ല. സംസ്ഥാനത്തെ ശക്തമായ ഇടതുപക്ഷസംഘടനാ സംവിധാനം പൊളിക്കുക. (ഉപയോഗിച്ച വാക്ക് – ‘first shatter’ the organised left wing)

ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടികയുമായി നാളുകള്‍ക്ക് ശേഷം വി മുരളീധരന്‍ അമിത്ഷാക്ക് മുന്നിലെത്തിയപ്പോള്‍ അത് മടക്കിവച്ച് ഷാ ചോദിച്ചത്രേ, ഹൗ ദ റിപ്പോര്‍ട്ട് വര്‍ക്‌സ് ? മുരളീധരന്‍ പി സി തോമസിനെ ഉള്‍പ്പെടുത്തുന്ന മൂന്നാംമുന്നണിയുടേയും ജന്മഭൂമി ദിനപത്രത്തിന്റേയും ഉടന്‍ സംപ്രേഷണത്തിന് തയ്യാറെടുക്കുന്ന ഒരു ചാനലിന്റേയും കാര്യങ്ങള്‍ സൂചിപ്പിച്ചു. കേട്ട് ചിരിച്ച അമിത്ഷാ മുരളീധരന് കൈകൊടുത്ത് പുഞ്ചിരിച്ചു.

സ്ഥാനമോഹികളുടെ സമ്മര്‍ദ്ദഫലമായി വിവിധ ബോര്‍ഡുകളിലും മറ്റും അവകാശപ്പെട്ട ലിസ്റ്റുമായി വീണ്ടും ദില്ലിയിലെത്തിയ മുരളീധരനെ കാണാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ന്യായീകരണമായി അമിത്ഷായുടെ സെക്രട്ടറി അറിയിച്ചത്. അപ്പോഴും കേരള കാര്യത്തില്‍ മുരളീധരന് മുകളിലൂടെ രൂപപ്പെടുന്ന അന്തര്‍നാടകങ്ങളുടെ തിരയെഴുത്ത് മനസ്സിലാക്കാന്‍ മുരളീധരനിലെ രാഷ്ട്രീയക്കാരന്റെ അകംകണ്ണിന് സാധിച്ചില്ല.
അത് മുരളീധരന്‍ മനസ്സിലാക്കുമ്പോഴേക്കും അദ്ദേഹത്തിലെ പുഞ്ചിരി നഷ്ടമാകുന്ന ഘട്ടമെത്തിക്കഴിഞ്ഞിരുന്നു. അമത്ഷാ, പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍, അഡ്വ.പ്രതീഷ് വിശ്വനാഥ് കൂട്ടുകെട്ട് കേരളത്തിലെ രണ്ട് പ്രമുഖ ആര്‍എസ്എസ് – വിഎച്പി നേതാക്കള്‍ വഴി കേരളത്തിലെ ബിജെപി രാഷ്ട്രീയം രൂപപ്പെടുത്തിതുടങ്ങിയിരുന്നു. അപ്പോഴേക്കും എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാസര്‍ഗോഡ് – തിരുവനന്തപുരം ‘ധര്‍മ്മരഥയാത്ര’യുടെ പൂര്‍ണചിത്രം തയ്യാറായിക്കഴിഞ്ഞിരുന്നു. ഒപ്പം വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശത്തില്‍ അദ്ദേഹവുമായി അടുപ്പമുള്ള ടിവി ചാനല്‍ കൂടി കൈയ്യിലുള്ള ഒരു മലയാളമാധ്യമ ഗ്രൂപ്പുമായുള്ള ചര്‍ച്ചയും പകുതി പിന്നിട്ടിരുന്നു. എസ്എന്‍ഡിപി അടക്കം വിവിധ പിന്നാക്ക വിഭാഗ സംഘടനാ നേതൃത്വവുമായള്ള ചര്‍ച്ചകള്‍ ഒന്നും വി മുരളീധരന്‍ അറിഞ്ഞില്ല.

അടുത്തെയിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വളരെക്കാലത്തിന് ശേഷം ആദ്യമായി വി മുരളീധരന്‍ പി കെ കൃഷ്ണദാസിനെ പുഞ്ചിരിയോടെ കൈകൊടുത്തു സ്വീകരിച്ച് കാര്യങ്ങള്‍ സംസാരിച്ചു.

മന്‍ കി ബാത്ത് : മാരാര്‍ജിഭവനില്‍ വി മുരളീധരന്റെ വാര്‍ത്താസമ്മേളനം.
അവസാനം പ്രമുഖ ദിനപത്രത്തിലെ ബിജെപി ബീറ്റ് നോക്കുന്ന ലേഖകന്‍: മുരളീജി, പഴയ പോലെ ഉഷാര്‍ കാണുന്നില്ല. ആ സൗന്ദര്യ പുഞ്ചിരിയും കാണുന്നില്ല.
വി മുരളീധരന്‍: അതെന്തേ അങ്ങനെ ചോദ്യം, ഉണ്ണിയപ്പം കഴിച്ചോ.? എല്ലാവരും പൊട്ടിച്ചിരിച്ചു. വി മുരളീധരനും പുഞ്ചിരിച്ചു.
ടിവി ക്യാമറമാന്‍: ‘ഇങ്ങനെ പോയാല്‍ ഉണ്ണിയപ്പം കഴിക്കും.’
മാരാര്‍ജി ഭവനില്‍ നിരവധി വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുത്ത് ഉണ്ണിയപ്പത്തിന്റെ മധുരം അറിഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകളൊന്നും അത്ര മധുരമായി തോന്നുന്നില്ല.